Friday, September 21, 2012

സഭയുടെ ഗര്‍ഭപാത്രത്തെ ഭയപ്പെടുന്നവര്‍

"സഭയുടെ ഗര്‍ഭ പാത്രമെന്നാണ്‌" സഭാ പിതാക്കന്മാര്‍ മാമ്മോദീസ തൊട്ടിയെ വിശേഷിപ്പിക്കുക. മാമ്മോദീസ തൊട്ടിയെന്ന ഗര്‍ഭ പാത്രത്തിലൂടെ കടന്നു പോകുമ്പോഴാണ്‌ ഒരു വ്യക്തി പരിശുദ്ധ സഭയില്‍ ഒരംഗമായി ജനിക്കുക. ഈ ചിന്ത മൂലമാണ്‌ പൗരസ്ത്യ സഭകളില്‍ മാമ്മോദീസ തൊട്ടി ഗര്‍ഭപാത്രത്തിന്റെ രൂപത്തില്‍ പണിയുക. 

പള്ളിയില്‍ ബലിപീഠത്തിനും സ്ലീവായ്ക്കുമൊപ്പം പ്രാധാന്യമുള്ളതും മൂല്യമുള്ളതും വിശ്വാസികളാല്‍ വണങ്ങപ്പെടുന്നതുമായ മാമ്മോദിസ തൊട്ടി അത്യന്താപേക്ഷിതമാണ്‌. പൗരസ്ത്യ പാരമ്പര്യമനുസരിച്ചു പള്ളിക്കൂദാശയില്‍ അതിപ്രധാനമായ സ്ഥാനമാണ്‌ മാമ്മോദീസ തൊട്ടി വഹിക്കുക. പള്ളി പണിയുമ്പോള്‍, ഇടവക പള്ളി, മഠം പള്ളി, കുരിശുപള്ളി എന്ന വ്യത്യാസമില്ലാതെ, എല്ലാ പള്ളികളിലും നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്‌ മാമ്മോദീസ തൊട്ടി.
മാമ്മോദീസ തൊട്ടി കുദാശചെയ്യാതെ പള്ളിക്കൂദാശ പൂര്‍ണ്ണമാവുകയില്ല. സഭയുടെ ഈ ഗര്‍ഭപാത്രമില്ലാതെ പള്ളി പള്ളിയാവുകയില്ല. അങ്ങിനെ നിര്‍മ്മിക്കുന്ന പള്ളിയെ പള്ളിയെന്നു വിളിക്കാന്‍ പറ്റില്ല.
 

പക്ഷേ സഭയുടെ ആരാധനാക്രമ തനിമയും ചൈതന്യവുമനുസരിച്ച്‌ പണിയപ്പെടാത്ത പള്ളികള്‍ സീറോ മലബാര്‍ സഭയിലുണ്ടാകുന്നുണ്ട്‌. ഒരു മഠം പള്ളി പണിയോടനുബന്ധിച്ച്‌ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഒരു ബഹു. വൈദികന്‍ പങ്കു വയ്ക്കുകയുണ്ടായി. പൗരസ്ത്യ പാരമ്പര്യത്തിനനുസരിച്ചുവേണം പള്ളി പണിയാനെന്ന് പ്രസ്തുത പള്ളിയുടെ നിര്‍മ്മാണ ഘട്ടങ്ങളില്‍ അച്ചന്‍ നിര്‍ദ്ദേശം കൊടുത്തിരുന്നു. അച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങി മദ്ബഹയില്‍ സ്ലീവായും മദ്ബഹാ വിരിയും ഉള്‍പ്പെടുത്താന്‍ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചെങ്കിലും മാമ്മോദീസ തൊട്ടി പ്രതിഷ്ഠിക്കുന്നതില്‍ വിമുഖത കാണിച്ചു. "ഇവിടെ മാമ്മോദീസ മുക്കുന്നില്ലല്ലോ? ഞങ്ങള്‍ക്കിതിന്റെ ആവശ്യമില്ലല്ലോ. വേണമെങ്കില്‍ ഈശോയുടെ മാമ്മോദീസായുടെ പടം വരച്ചു വയ്ക്കാം." എന്നൊക്കെയായി ന്യായവാദങ്ങള്‍. എന്തൊക്കെയായാലും പള്ളിക്കൂദാശയ്ക്കായി രൂപതയില്‍ അപേക്ഷ കൊടുത്തപ്പോള്‍ വികാരിയച്ചന്റെ നിര്‍ബന്ധം മൂലം മാമ്മോദീസാ തൊട്ടി വയ്ക്കാന്‍ തയ്യാറാകുന്നുവെന്ന് കേള്‍ക്കുന്നു. ഏറ്റവും വലിയ തമാശ, പ്രസ്തുത രൂപതയിലെ ആരാധനാക്രമ കമ്മീഷന്‍ ഈ മഠം പള്ളിയുടെ നിര്‍മ്മാണ വേളയില്‍ സന്ദര്‍ശനം നടത്തുകയോ ഒരു വിധത്തിലുമുള്ള ആരാധനാക്രമ നിര്‍ദ്ദേശങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ലാ എന്നുള്ളതാണ്‌.


ഇതെല്ലാം ഒരു സൂചനയാണ്‌. സഭയുടെ വിശ്വാസത്തെയും പാരമ്പര്യത്തെയും, അറിയേണ്ടവര്‍ അറിയുന്നില്ലായെന്ന ഒരു ദുസ്സൂചന. തിരുസ്സഭയില്‍ സന്ന്യാസിനികളുടെ സേവനം അങ്ങേയറ്റം സ്തുത്യര്‍ഹമാണ്‌. ആതുരാലയങ്ങളിലും അനാഥാലയങ്ങളിലും എല്ലാം അവര്‍ ചെയ്യുന്ന വലിയ സേവനങ്ങളെ കണ്ടില്ലെന്നു നടിക്കാനാര്‍ക്കുമാവില്ല. എന്നും അതങ്ങിനെതന്നെയാണ്‌. എന്നാല്‍ അതല്ല ഇവിടുത്തെ വിഷയം. മറിച്ച്‌ സന്ന്യാസിനികളുടെ ആരാധാനക്രമപരമായ ചില നിലപാടുകള്‍ മാത്രമാണ്‌ വിമര്‍ശന വിധേയമാവുന്നത്‌. ഒരിടവകയില്‍ പുരോഹിതനോടു ചേര്‍ന്ന് വിശ്വാസ സത്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയും അതു ജീവിക്കുകയും ചെയ്യേണ്ട സന്ന്യാസിനികള്‍ എത്ര ലാഘവത്വത്തോടെയാണ്‌ പള്ളിയേയും ആരാധനാക്രമത്തേയും കാണുന്നത്‌. ഇക്കാര്യത്തിലും ഒരു ന്യൂനപക്ഷം മാത്രമാണ്‌ ഇത്തരത്തില്‍ താല്‍പര്യമെടുക്കാത്തവര്‍. എന്നാല്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഇതു പാലിക്കുവാന്‍ വിമുഖത കാണിക്കുമ്പോഴും, പാലിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കുമ്പോഴും, നമ്മള്‍ക്ക്‌ വലിയ നഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്‌. അതൊന്നും ആരും ശ്രദ്ധിക്കുന്നില്ല്ലായെന്നതാണ്‌ യാഥാര്‍ത്ഥ്യം.
 

മഠം പള്ളികളേക്കുറിച്ചു ചിന്തിക്കുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്‌. ഒരു മഠം പള്ളിയില്‍ എന്തിനാണ്‌ സക്രാരി? എന്തിനാണ്‌ മഠങ്ങളില്‍ കുര്‍ബാന സൂക്ഷിക്കുന്നത്‌? പള്ളികളില്‍ കുര്‍ബാന സൂക്ഷിക്കുന്നത്‌ രോഗികള്‍ക്ക്‌ കുര്‍ബാന എഴുന്നെള്ളിച്ച്‌ കൊടുക്കാനാണ്‌. വൈദികന്റെ നിരന്തര സാന്നിദ്ധ്യമുള്ള പള്ളികളിലാണ്‌ കുര്‍ബാന സൂക്ഷിക്കുന്നത്‌. അങ്ങിനെയാണെങ്കില്‍ മഠങ്ങളില്‍ എന്തിനാണ്‌ കുര്‍ബാന സൂക്ഷിക്കുന്നത്‌? കുര്‍ബാനയെ വെറും ഒരു ആരാധനാവസ്തുവായി മാറ്റിയതിന്റെ പരിണിതഫലമാണിത്‌. മഠങ്ങളില്‍ കുര്‍ബാന "കണ്ടാലേ" ആരാധിക്കാന്‍ പറ്റൂ. അതിനു സക്രാരി ചെരിച്ചു വയ്ക്കണം. തുറന്നു വയ്ക്കണം: എന്തൊക്കെ ആവശ്യങ്ങള്‍! അതിനായി സക്രാരി തുറക്കാനും അടയ്ക്കാനുമുള്ള അനുവാദം കന്ന്യാസ്ത്രികള്‍ രൂപതാ കേന്ദ്രങ്ങളില്‍ നിന്നു വാങ്ങുന്നു. ഇതിന്റെ സാംഗത്യം ചോദ്യച്ചപ്പോള്‍ കേട്ട മറുപടി അതിശയിപ്പിക്കുന്നതായിരുന്നു. 'മദ്ബഹയില്‍ പൂവു വയ്ക്കാനും മറ്റും ഞങ്ങള്‍ കയറാറുണ്ട്‌. അതുകൊണ്ട്‌ സക്രാരി അടയ്ക്കാനും തുറക്കാനുമുള്ള അനുവാദം ഞങ്ങള്‍ക്ക്‌ തന്നാലെന്താണ്‌ കുഴപ്പം?' അങ്ങിനെ നോക്കിയാല്‍, മദ്ബഹയെ നിരന്തരം സമീപിക്കുകയും കാസയും പീലാസയും സ്പര്‍ശിക്കുകയും ചെയ്യുന്ന കപ്യാരന്മാര്‍ക്ക്‌ പല അനുവാദങ്ങളും കൊടുക്കണമല്ലോ?
 

വിവാഹമെന്ന കൂദാശയ്ക്കോ, മാമ്മോദീസാ കൂദാശയ്ക്കോ പങ്കെടുക്കാന്‍ അനുവാദമില്ലാത്തവരാണ്‌ പല കോണ്‍ഗ്രിഗേഷന്‍സും. വിവാഹത്തില്‍ പങ്കെടുത്താല്‍ പ്രലോഭനമുണ്ടാകുമത്രേ! മാമോദീസയില്‍ പങ്കെടുത്താല്‍ 'ഒരു കുഞ്ഞിന്റെ അമ്മായാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടാകും. അതു ദൈവ വിളിയ്ക്കു പ്രതിബന്ധമാകുമത്രെ!' എത്ര ബാലിശമായ ന്യായീകരണങ്ങള്‍. വിവാഹത്തെ ഒരു കൂദാശയായി ഇവര്‍ക്ക്‌ കാണാന്‍ കഴിയാത്തതെന്തുകൊണ്ടാണ്‌? മാമോദീസാ ഒരു കൂദാശയാണെന്ന് ഇവര്‍ മനസ്സിലാക്കാത്തതെന്തുകൊണ്ട്‌? സ്വന്തം സഹോദരങ്ങളുടേയോ, അടുത്ത ബന്ധുക്കളുടേയോ വിവാഹം, മാമ്മോദീസ, കൂദാശകളില്‍ അത്യാവശ്യം വരുമ്പോള്‍ പങ്കെടുക്കുന്നതില്‍ എന്താണ്‌ തെറ്റ്‌? കൂദാശകളെ കൂദാശകളായി കാണാതെ അതിന്റെ മൂല്യം കുറയ്ക്കുന്ന ന്യായീകരണങ്ങളല്ലേ തിരുത്തപ്പെടേണ്ടത്‌? 
കുര്‍ബാനയും ദൈവശാസ്ത്രവും അറിയുകയും പഠിക്കുകയും ചെയ്യേണ്ടവര്‍ അതു ചെയ്യാതിരിക്കുമ്പോഴാണ്‌ ഇതൊക്കെ സംഭവിക്കുക. ഞങ്ങള്‍ തിയോളജി പഠിച്ചിട്ടെന്താ അച്ചാ കാര്യം എന്നു ചോദിക്കുന്ന സന്ന്യാസിനികള്‍ ഉണ്ട്‌. ബി.എഡ്‌ പഠിച്ചാല്‍ ജോലികിട്ടുമത്രേ. അതെ. ഇതൊക്കെ വെറും ജോലികള്‍. ഒരുതരം പ്രൊഫഷന്‍. അതിനിടയില്‍ കുര്‍ബാനയും ആരാധനാക്രമവുമൊക്കെ പഠിക്കാന്‍ എവിടെ സമയം!
 

പഠിക്കണം സന്ന്യാസിനികള്‍. കുര്‍ബാനയും ആരാധനാക്രമവും ബൈബിളുമൊക്കെ പഠിക്കട്ടെ അവര്‍. തിരുസ്സഭയ്ക്കാവശ്യമുണ്ട്‌ അവരെ. അതവര്‍ മനസ്സിലാക്കുന്നില്ല. നാട്ടിലും വിദേശത്തും കഷ്ടപ്പെട്ട്‌ ജോലി ചെയ്ത്‌ പണമുണ്ടാക്കി അതു കെട്ടിടങ്ങളാക്കി മാറ്റുന്ന ദുര്‍വിധിയിലാണ്‌ ഇന്ന് ഒട്ടുമിക്ക സന്ന്യാസിനീ ഭവനങ്ങളും. കുറ്റം പറയുന്നതല്ല. യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കുന്നതേയുള്ളൂ. പലരും കര്‍ത്താവിന്റെ വേലയ്ക്കായി ഇറങ്ങിയത്‌ ജീവിത വിശുദ്ധിയും പ്രാര്‍ത്ഥനാ തീക്ഷണതയുമുള്ള കന്ന്യാസ്ത്രിയമ്മമാരുടെ മാതൃക കണ്ടാണ്‌. പക്ഷേ ഇന്ന് ആ സ്ഥാനത്ത്‌ ദൈവവിളിയ്ക്കായി പരസ്യങ്ങള്‍ നല്‍കേണ്ട നിലയിലായി കാര്യങ്ങള്‍. അതൊക്കെ മാറണം എന്ന ആഗ്രഹമാണ്‌ ഈ തുറന്നെഴുത്തിനു പിന്നില്‍. മഠങ്ങളില്‍ നിന്നും സ്ഥിരം കേള്‍ക്കുന്ന ഒരു പല്ലവിയുണ്ട്‌. "അച്ചാ, സക്രാരിയിലെ കുര്‍ബാന പൂത്തുപോകാറായി. ഒരു കുര്‍ബാന ചൊല്ലി, സക്രാരിയിലെ കുര്‍ബാന മാറ്റി തരാമോ?" ഇതിനിനി കൂടുതല്‍ വിശദീകരണം ആവശ്യമില്ലായെന്നു തോന്നുന്നു. ആവശ്യമില്ലാത്തിടത്ത്‌ സക്രാരി വച്ച്‌ കര്‍ത്താവിനെ അവഹേളീക്കുന്നത്‌ ഇനിയും തുടരണമോ? ആഘോഷമായി സഭയുടെ യാമപ്രാര്‍ത്ഥന ചെല്ലുന്നതിനേക്കള്‍ വലിയൊരു ആരാധന മഠത്തിലുള്ളവര്‍ക്ക്‌ കണ്ടു പിടിയ്ക്കാനാവുമോ?
ഈശോയില്‍ സ്നേഹപൂര്‍വ്വം,
ചവറപ്പുഴ ജയിംസച്ചന്‍