Sunday, February 28, 2010

പ്ലാസിഡച്ചന്‍

വിശുദ്ധന്‍, പണ്ഡിതന്‍, ആധുനിക സഭാപിതാവ്‌, അങ്ങിനെ വിശേഷണങ്ങള്‍ ധാരാളമുണ്ട്‌ മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വിശ്വസ്തനായ ഈ മകന്‌. 'പ്ലാസിഡച്ചന്‍' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടതും അറിയപ്പെടുന്നതും. ഇരുപതാം നൂറ്റാണ്ടില്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ "വെള്ളം ചേര്‍ക്കപ്പെടാത്ത" ശബ്ദമായി സ്വദേശത്തും വിദേശത്തും മുഴങ്ങിയ പ്ലാസിഡച്ചന്‍ കാലം ചെയ്തിട്ട്‌ 2010 ഏപ്രില്‍ 27 ന്‌ 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്‌. എളിമയും സൗമ്യതയും കൈ വിടാതെ നസ്രാണി സഭയുടെ പൈതൃക സംരക്ഷണത്തിനും വ്യക്തിത്ത്വ വീണ്ടെടുപ്പിനുമായി അഹോരാത്രം അദ്ധ്വാനിച്ച ആ പുണ്യ പിതാവിന്റെ നിത്യ സ്മരണയ്ക്കുമുന്‍പില്‍ കൂപ്പു കൈ.

പുണ്യ ജീവിതത്തിലെ സുപ്രധാന ദിനങ്ങള്‍

1899,ഒക്ടോബര്‍ 3: ആര്‍പ്പൂക്കരയിലെ പൊടിപാറ കുടുംബത്തില്‍ ജനനം.

1918: സി. എം . ഐ സന്ന്യാസ സമൂഹ പ്രവേശനം.

1927: ശുശ്രൂഷാ പൗരോഹിത്യ പട്ടസ്വീകരണം.

1928: ഉപരി പഠനത്തിനായി റോമില്‍. തത്ത്വ ശാസ്ത്രം ദൈവശാസ്ത്രം, സഭാ നിയമം, എന്നിവയില്‍ മല്‍പ്പാന്‍ സ്ഥാനം(Doctorates).

1930 മുതല്‍: ചെത്തിപ്പുഴ സെമിനാരിയില്‍ അദ്ധ്യാപകന്‍.

1934: പൗരസ്ത്യ സഭകളുടെ കാനന്‍ നിയമ സംഹിതകള്‍ ക്രോഡീകരിക്കുവാനുള്ള കമ്മീഷന്‍ അംഗം.

1952 മുതല്‍:ഓറിയന്റല്‍ കോണ്‍ഗ്രിഷേന്റെ കണ്‍സള്‍ട്ടര്‍.

1953: ഭാഗ്യ സ്മരണാര്‍ഹനായ കര്‍ദ്ദിനാള്‍ ടിസ്സറാങ്ങ്‌ തിരുമേനിയുടെ , വിഖ്യാതമായ മാര്‍ത്തോമ്മാ നസ്രാണി സഭാ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ സെക്രട്ടറി. നസ്രാണി സഭയുടെ പൈതൃക സംരക്ഷണത്തിന്‌ ഏറെ ആക്കം കൂൂട്ടുകയും സഭാ വളര്‍ച്ചയ്ക്ക്‌ വളരെ പ്രേരകമാവുകയും ചെയ്തതാണ്‌ ടിസ്സറാങ്ങ്‌ തിരുമേനിയുടെ പ്രസ്തുത സന്ദര്‍ശനം. ഈ സന്ദര്‍ശനത്തിലും അതിനു ശേഷവും ടിസ്സറാങ്ങ്‌ തിരുമേനിയുടെ പക്കലും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനിലും പ്ലാസിഡച്ചന്‍ മാതൃ സഭയ്ക്കുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങളും പഠനങ്ങളും വളരെ പ്രശസ്തവും അദ്ദേഹത്തിന്റെ സഭാ സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്‌.

1954: മാര്‍ത്തോമ്മാ നസ്രാണിസഭയുടെ കുര്‍ബാന പുനരുദ്ധീകരണ കമ്മീഷനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം.

1960: രണ്ടാം വത്തിക്കാന്‍ കൗണ്‍സലിന്റെ AGENDA തയ്യാറാകുന്ന പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം.

1963: വത്തിക്കാന്‍ കൗണ്‍സലിലെ പേപ്പല്‍ എക്സ്പേര്‍ട്ട്‌.

1974: പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍ നിയമ സംഹിത തയ്യാറാക്കുന്ന പോന്തിഫിക്കല്‍ കൗന്‍സില്‍ അംഗം.

1980: റോമില്‍ നിന്നും തിരികെ നാട്ടില്‍ ചെത്തിപ്പുഴ ആശ്രമത്തില്‍ വിശ്രമം.

1985, ഏപ്രില്‍27: പ്ലാസിഡച്ചന്‍ കാലം ചെയ്തു.



കഴിഞ്ഞ നൂറ്റാണ്ടിലെ നസ്രാണി സഭയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്കു വരിക പ്ലാസിഡച്ചനാണ്‌. കാരണം ആ കാലത്ത്‌ നസ്രാണി സഭയുടെ വിശ്വസ്ത നാവായിരുനു അദ്ദേഹം. പുനരൈക്യ പ്രസ്ഥാനത്തിന്റെ പ്രധാന സഹായിയായും കേരള സഭയിലെ മിക്ക മെത്രാന്മാരുടേയും അനൗദ്യോഗിക ഉപദേഷ്ടാവും ശുശ്രൂഷ ചെയ്ത അദ്ദേഹം തന്റെ ഉത്തരവാദിത്ത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. മാതൃസഭയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടി അദ്ദേഹം എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും അനേകമാണ്‌.വിവിധ വിഷയങ്ങളില്‍, വിവിധ ഭാഷകളില്‍ അദ്ദേഹത്തിന്റെ വിശുദ്ധ വിജ്ഞാനം വിളങ്ങി നില്‍ക്കുന്നു. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്‌ വര്‍ത്തമാന പുസ്തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷയാണ്‌. പ്ലാസിഡച്ചന്റെ സഭാ സ്നേഹവും തീക്ഷ്ണതയും ഈ ഒറ്റ പരിഭാഷയിലൂടെ വ്യക്തമാണ്‌. എല്ലാ ദിവസവും വര്‍ത്ത്മാന പുസ്തകത്തിന്റെ ഒരു പേജെങ്കിലും വായിച്ചു ധ്യാനിച്ചിട്ടേ അദ്ദേഹം കിടക്കാറുണ്ടായിരുന്നുള്ളു എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. വര്‍ത്തമാന പുസ്തകത്തില്‍ രേഖപ്പേടുത്തിയിട്ടുള്ള നസ്രാണികളുടെ നൊമ്പരവും കണ്ണീരും , പ്രതീക്ഷയുമാണ്‌ പ്ലാസിഡച്ചനെ പ്ലാസിഡച്ചനായി മാറ്റിയതും നസ്രാണി ഹൃദയങ്ങളില്‍ ജ്വലിക്കുന്ന ദീപമായി നിലനിര്‍ത്തുന്നതും.



മാതൃ സഭയേക്കുറിച്ച്‌ പ്ലാസിഡച്ചന്‍ നടത്തിയ വളരെ പ്രധാനപ്പെട്ടതും പ്രശസ്തവുമായ ഒരു വിശേഷണം അദ്ദേഹത്തിന്റെ സഭാത്മക ദര്‍ശനം വെളിവാക്കുന്നതാണ്‌. മാര്‍ത്തോമ്മ നസ്രാണികളേക്കുറിച്ച്‌ അദ്ദേഹം പറയുന്നു: "സംസ്ക്കാരത്തില്‍ ഭാരതീയന്‍ , വിശ്വാസത്തില്‍ ക്രിസ്ത്യാനി. ആരാധനാക്രമത്തില്‍ പൗരസ്ത്യന്‍". എത്ര വിശാലമായ വീക്ഷണം. എത്ര ആഴമുള്ള ദര്‍ശനം. എത്ര വിശ്വസ്തമായ സഭാ സ്നേഹം. പ്ലാസിഡച്ചന്റെ സഭാ വീക്ഷണം നമ്മുക്ക്‌ തുണയാകട്ടെ. സഭാ സ്നേഹം കരുത്താകട്ടെ. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ നമ്മുക്ക്‌ വഴികാട്ടിയാകട്ടെ. പ്ലാസിഡച്ചനെ പ്രത്യേകമായി സ്മരിക്കുന്ന ഈ കാലത്തില്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.



"കര്‍ത്താവേ ജന്മം കൊണ്ടു മാത്രമല്ല, കര്‍മ്മം കൊണ്ടു കൂടിയും ഭാരതീയനാകാന്‍,

കര്‍മ്മം കൊണ്ടു കൂടിയും ക്രിസ്ത്യാനിയാകാന്‍,

‍കര്‍മ്മം കൊണ്ടു കൂടിയും പൗരസ്ത്യനാകാനുള്ള

കൃപ ഞങ്ങള്‍ക്ക്‌ തരണേ".



ചവറപ്പുഴ ജയിംസച്ചന്‍