Monday, June 14, 2010

ഞായറാഴ്ചയാചരണം


ക്രിസ്തീയ ആരാധനാക്രമത്തില്‍ എറ്റവും പ്രധാനപ്പെട്ട ദിവസമാണ്‌ ഞായറാഴ്ച. നസ്രാണികള്‍ കുര്‍ബാനയ്ക്കും വേദ പഠനത്തിനുമായി മാറ്റിവയ്ക്കുന്ന പുണ്യദിനം. ആരാധനാക്രമ വത്സരത്തിന്റെ കേന്ദ്രം മിശിഹായുടെ ഉയിര്‍പ്പാണെങ്കില്‍, ഓരോ ആഴ്ചയുടേയും കേന്ദ്രം ഞായറാഴ്ചയാണ്‌. ആരാധനാക്രമ വത്സരത്തിന്റെ അടിസ്ഥാനവും കേന്ദ്രവുമാണ്‌ ഒരര്‍ത്ഥത്തില്‍ ഞായര്‍. കാരണം ആഴ്ചതോറുമുള്ള ഉയിര്‍പ്പ്‌ ആചരണമാണ്‌ ഞായറാഴ്ചയാചരണം. എന്തുകൊണ്ടാണ്‌ ഞായറാഴ്ചയാചരണം സഭയ്ക്കു പ്രാധാന്യമുള്ളതായി തീരുന്നത്‌? ഇതു വിശ്വാസികള്‍ക്ക്‌ "കടമ" നിര്‍വ്വഹിക്കാനും "കടം" തീര്‍ക്കാനും മാത്രമുള്ള ഒരു ദിനമാണോ? വി
. ഗ്രന്ഥത്തില്‍ ഞായറാഴ്ചയായാചരണത്തിനു എന്തെങ്കിലും അടിസ്ഥാനം കാണാന്‍ കഴിയുമോ? നമുക്കു പരിശോധിക്കാം.

ശാബത്‌ ദിനത്തില്‍ നിന്നു ഞായറാഴ്ചയിലേയ്ക്ക്‌

പഴയനിയമത്തിലെ പ്രധാനപ്പെട്ട ദിനം ശാബതമാണ്‌. യഹൂദ വിശ്വാസത്തിന്റെ പ്രഘോഷണദിനമായിരുന്നതുകൊണ്ട്‌ ഈ ദിനം യഹൂദര്‍ക്കു പരിശുദ്ധമായിരുന്നു. സൃഷ്ടികര്‍മ്മത്തിനുശേഷം ദൈവം വിശ്രമിച്ച ദിവസമാണിത്‌(സൃഷ്ടി; 2,1-13).ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ച ഏക ദിനമാണ്‌ ആഴ്ചയിലെ ഏഴാം ദിനം അഥവാ "ശാബതം" (സൃഷ്ടി;3,3). സൃഷ്ടിയുടെ വിവരണത്തില്‍, മറ്റു രണ്ട്‌ അവസരങ്ങളില്‍ മാത്രമേ ദൈവം അനുഗ്രഹം നല്‍കുന്നതായി കാണുന്നുള്ളു; പക്ഷികളേയും ജല ജീവികളേയും സൃഷ്ടിച്ചപ്പോഴും (സൃഷ്ടി;1,28) മനുഷ്യനെ സൃഷ്ടിച്ചപ്പോഴും (സൃഷ്ടി;1,28)ആഴ്ചയിലെ മറ്റ്‌ ആറു ദിനങ്ങള്‍ക്കും ആദിയും അവസാനവുമുള്ളതായി ( സന്ധ്യയായി, പ്രഭാതമായി...) സൃഷ്ടിയുടെ പുസ്തകത്തില്‍ കാണാമെങ്കിലും ആഴ്ചയിലെ ഏഴാം ദിവസത്തെ അങ്ങിനെ ചിത്രീകരിക്കുന്നില്ല. സന്ധ്യയോ പ്രഭാതമോ ഉള്ളതായി പറയപ്പെടാത്ത എക ദിവസമാണിത്‌ (സൃഷ്ടി:2, 1-4).


തുടര്‍ച്ചയായ പകല്‍ മാത്രമുള്ള ഒരു ദിനത്തേക്കുറിച്ച്‌ സക്കറിയ 14:7 ല്‍ കാണാം. കര്‍ത്താവിന്റെ ദിവസമെന്നറിയപ്പെടുന്ന ആ ദിവസം പുതിയ ആകാശവും പുതിയ ഭൂമിയും ഉള്ള ദിനമാണ്‌ (Eschathological aspect). നിയമ:5, 12-15 ല്‍ ശാബതം പരിശുദ്ധമായാചരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. കാരണം ഈജിപ്തില്‍ നിന്നുള്ള മോചനത്തിന്റെ ഓര്‍മ്മയാചരണമാണത്‌. ഇവിടെ ശാബത്‌ ഭൗതികമായ രക്ഷാനുഭവമാണെങ്കില്‍ പുതിയ നിയമത്തിലെ ഞായര്‍ ആത്യന്തികമായ രക്ഷാനുഭവത്തിന്റെ ( പെസഹാ രഹസ്യത്തിന്റെ ) ഓര്‍മ്മയാണ്‌.ശാബത്തിന്റേയും നാഥനായാണ്‌ മിശിഹായെ പുതിയ നിയമം അവതരിപ്പിക്കുക (മര്‍ക്കോ:2,28). ശാബത്തിന്റേയും നാഥനായ മിശിഹാ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേറ്റത്‌ ആഴ്ചയിലെ ആദ്യ ദിവസം അഥവാ ശാബതം കഴിഞ്ഞുള്ള ദിവസമാണ്‌. മിശിഹായുടെ ഉയിര്‍പ്പാണ്‌ പുതിയ നിയമത്തില്‍ രക്ഷയുടെ കേന്ദ്രം. അതിനാല്‍ മിശിഹാനുയായികള്‍ക്ക്‌ രക്ഷാനുഭവത്തിന്റെ കേന്ദ്രദിനമായി ഉയിര്‍പ്പു ദിവസം മാറി. അങ്ങിനെ ശാബത്തിന്റേയും നാഥനായ മിശിഹായുടെ ഉയിര്‍പ്പു ദിവസം പുതിയ നിയമത്തില്‍ ശാബത്തിന്റെ സ്ഥാനം കൈവരിച്ചു.

ഞായറാഴ്ചയാചരണം പുതിയ നിയമത്തില്‍

ഞായറാഴ്ചയുടെ ചരിത്രം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത്‌ മിശിഹായുടെ ഉയിര്‍പ്പിനോടുകൂടിയാണ്‌. ഞായറാഴ്ചയുടെ പ്രാധാന്യത്തിനെ സൂചിപ്പിക്കുന്ന ധാരാളം തിരു വചനങ്ങള്‍ പുതിയ നിയമത്തിലുണ്ട്‌. വി. ഗ്രന്ഥത്തില്‍ "ആഴ്ചയിലെ ആദ്യ ദിവസം" എന്നു പറയുന്ന ദിവസമാണ്‌ ഇപ്പോഴത്തെ "ഞായര്‍"

ഞായര്‍: ഈശോയുടെ ഉയിര്‍പ്പിന്റേയും പ്രത്യക്ഷപ്പെടലിന്റേയും ദിനം.

ശാബത്തിനു ശേഷം"ആഴ്ചയുടെ ഒന്നാം ദിവസം" ആണ്‌(മത്താ:28:1; മര്‍ക്കോ:16,9: ലൂക്കാ:24,1; യോഹ:20,1)കര്‍ത്താവായ ഈശോ ഉയിര്‍ത്തെഴുന്നേറ്റതായി സുവിശേഷങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഉത്ഥിതനീശോ പ്രത്യക്ഷപ്പെടലുകള്‍ നടത്തിയതും ആഴ്ചയിലെ ആദ്യ ദിവസം തന്നെയാണ്‌. ആഴ്ചയുടെ ആദ്യ ദിവസം ശ്ലീഹന്മാര്‍ക്കും (യോഹ:20,19), എട്ടു ദിവസങ്ങള്‍ക്കുശേഷം വീണ്ടും (ആഴ്ചയുടെ ആദ്യ ദിവസം) തോമ്മാശ്ലീഹായ്ക്കും(യോഹ:20,16) ഈശോ പ്രത്യക്ഷനായി. അതു പോലെ ആഴ്ചയിലെ ആദ്യ ദിവസം എമ്മാവൂസിലേയ്ക്ക്‌ പോയ ശിഷ്യന്മാര്‍ക്കും (ലൂക്കാ:24, 13), മഗ്ദലനമറിയത്തിനും (യോഹ:20,11-18) മിശിഹാ കാണപ്പെട്ടു.റൂഹാദ്ക്കുദ്ശായുടെ അഭിഷേകം ശ്ലീഹന്മാര്‍ക്ക്‌ ലഭിക്കു
ന്നതും (പെന്തക്കുസ്താ ദിനം) ആഴ്ചയുടെ ആദ്യ ദിവസമാണ്‌. അങ്ങിനെ മിശിഹായുടെ ഉത്ഥാനത്തിനു സാക്ഷികളായ ശ്ലീഹന്മാര്‍ ആഴ്ചയിലെ ആദ്യ ദിവസം പ്രാധാന്യമുള്ളതായി കണക്കാക്കി ആചരിക്കാന്‍ തുടങ്ങി.

ഞായറാഴ്ച: ഒരുമിച്ചു കൂടലിന്റേയും അപ്പം മുറിക്കലിന്റേയും ദിനം

അപ്പം മുറിക്കലിനും പങ്കു വയ്ക്കലിനും ഒരുമിച്ചു കൂടുന്നതിനുമായി ആഴ്ചയിലെ ആദ്യദിവസത്തെ പുതിയ നിയമം ചിത്രീകരിക്കുന്നു. അപ്പം മുറിക്കലിനായി ത്രോവാസില്‍ എല്ലാവരും ഒരുമിച്ച്‌ കൂടിയതായി പൗലോസ്‌ ശ്ലീഹാ പ്രതിപാദിക്കുന്നു.(ശ്ലീഹ:20,7) ഈ ഒരുമിച്ചു കൂടിയുള്ള അപ്പം മുറിക്കലും പങ്കു വയ്ക്കലുമാണ്‌ ആദിമ ക്രൈസ്തവരെ വിശ്വാസത്തില്‍ ഉറപ്പിച്ചതും വളത്തിയതും. ഒരുമിച്ചു കൂടലിന്റേയും അപ്പം മുറിക്കലിന്റേയും കൂടുതല്‍ ഉദാഹരണങ്ങള്‍ ശ്ലീഹ: 2:2, 42-46; 1കോറി:10,16; 1കോറി: 16,2 എന്നിവിടങ്ങളിലും കാണാം.

ഞായര്‍ കര്‍ത്താവിന്റെ ദിവസം


ആഴ്ചയുടെ ആദ്യ ദിവസം, അല്ലെങ്കില്‍ ശാബത്‌ ദിനത്തിനു ശേഷമുള്ള ദിവസം എന്നീ വിശേഷണങ്ങളില്‍ നിന്നുമുള്ള മാറ്റമണ്‌ "കര്‍ത്താവിന്റെ ദിവസം" എന്നത്‌. യഥാര്‍ത്ഥത്തില്‍ പ്രസ്തുത ദിനത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും ആദിമ സഭ എത്ര ആഴത്തില്‍ മനസ്സിലാക്കിയിരുന്നുവെന്ന് ഈ മാറ്റത്തില്‍ പ്രകടമാണ്‌. യോഹന്നാന്‍ ശ്ലീഹായ്ക്ക്‌ വെളിപാടു ലഭിക്കുന്നത്‌"കര്‍ത്താവിന്റെ ദിവസത്തിലാണ്‌ (വെളി:1:9-10). ആദ്യ നൂറ്റാണ്ടുകളിലെ വളരെ പ്രധാനപ്പെട്ട ഒരു അരാധനാക്രമഗ്രന്ഥമായ "ഡിഡാക്ക" യില്‍ "കര്‍ത്താവിന്റെ ദിവസം" ഒരുമിച്ചു കൂടി അപ്പം മുറിയ്ക്കുന്നതിനേക്കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്‌.

പഴയ നിയമത്തില്‍ ശാബതത്തിന്റെ സ്ഥാനത്തേക്കാള്‍ ഉപരിയാണ്‌ സഭയില്‍ ഞായര്‍ ദിനത്തിനുള്ളത്‌. ശാബത ദിനത്തിന്റെ പൂര്‍ണ്ണതയും പൂര്‍ത്തീകരണവുമായി സഭാ പിതാക്കന്മാര്‍ കാണുന്നത്‌ ഞായറാഴ്ചയെയാണ്‌. ആദിമ സഭയ്ക്കും സഭാ പിതാക്കന്മാര്‍ക്കും ഞായറാഴ്ച പ്രധാന
പ്പെട്ട ദിവസമാകാന്‍ കാരണം മുകളില്‍ സൂചിപ്പിച്ച പുതിയ നിയമ ഭാഗങ്ങള്‍ തന്നെയാണ്‌. ഒന്നാമതായി അത്‌ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ അനുസ്മരണമാണ്‌. ഈ ഉത്ഥാനാനുഭവം ആദിമ സഭ ആചരിച്ചിരുന്നത്‌ അപ്പം മുറിയ്ക്കലിലൂടെയും പങ്കു വയ്ക്കലിലൂടെയുമായിരുന്നു. ഒരുമിച്ചു കൂടുമ്പോഴാണ്‌ അപ്പം മുറിയ്ക്കലും പങ്കു വയ്ക്കലും അര്‍ത്ഥപൂര്‍ണ്ണമാവുക. പള്ളി ഒരുമിച്ചു കൂടാനുള്ള ഭവനമാണ്‌. യഥാര്‍ത്ഥത്തില്‍ സ്വന്തം ഇടവകപള്ളിയില്‍ ഇടവക നാഥനോടൊപ്പമുള്ള കുര്‍ബാനയര്‍പ്പണമാണ്‌ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ ഞായറാഴ്ചയാചരണം. നമ്മുടെ സഭയില്‍ വളരെ ആഘോഷവും ആനന്ദപ്രദവുമായി ഞായറാഴ്ച ആചരിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ക്ക്‌ ഞായര്‍ തീര്‍ച്ചയായും കര്‍ത്താവിന്റെ ദിവസം തന്നെയായിരുന്നു. ഇന്ന് അതിന്റെയൊക്കെ പുറം മോടികള്‍ മാത്രമേ ഉള്ളോ എന്ന് സംസയം തോന്നാറുണ്ട്‌. കുര്‍ബാനയ്ക്കും വേദ പഠനത്തിനും മാത്രം ഞായറാഴ്ച മാറ്റി വച്ചിരുന്ന ആ കാലം അന്ന്യമായി. ഇന്നത്‌ "കടം" തീര്‍ക്കാനുള്ള വേദിയാകുന്നു. ഈ "കടം" തീര്‍ക്കലിനുള്ള അവസരമൊരുക്കലാണ്‌ കുര്‍ബാനകളുടെ "എണ്ണം" കൂട്ടുന്ന നൂതന പ്രവണത. ആളുകളുടെ "സൗകര്യത്തെ" പ്രതി അഞ്ചും ആറും കുര്‍ബാനകള്‍ ചൊല്ലിത്തീര്‍ക്കുന്നു. എണ്ണമല്ല ഗുണമാണ്‌ പ്രധാനം.

ഇത്‌ നമ്മുടെ പൂര്‍വ്വികര്‍ക്ക്‌ അറിയാവുന്നതുകൊണ്ടാണ്‌ നസ്രാണി സഭയില്‍ ഞായറാഴ്ച മാത്രം കുര്‍ബാന അര്‍പ്പിച്ചിരുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നത്‌. മറ്റു ദിവസങ്ങള്‍ ഞായറാഴ്ചയ്ക്കുള്ള ഒരുക്കമായിരുന്നു.ഇന്നത്‌ മാറി. എന്നും കുര്‍ബാന "കാണാന്‍" അവസരങ്ങള്‍ (അര്‍പ്പിക്കാന്‍ ഉണ്ടോ എന്നത്‌ മറ്റൊരിക്കല്‍ വിശദീകരിക്കാം). ധാരാളം നൊവേനകള്‍ക്കും ഭക്താഭ്യാസങ്ങള്‍ക്കും മേന്‍ പൊടിയായി കുര്‍ബാനക്കച്ചവടം. കര്‍ത്താവിന്റെ കുര്‍ബാനയ്ക്ക്‌ "വില പറഞ്ഞ്‌" അതിനെ പാട്ടും മേളവുമായി "അടിച്ചു പൊളിയാക്കുന്നു". ഞായറാഴ്ച കുര്‍ബാന "ഫ്ലോപ്പി"യുടെ ബലത്തിലും കരുത്തിലുമായി.

അതുകൊണ്ട്‌ ഞായറാഴ്ചയുടെ യഥാര്‍ത്ഥ മൂല്യത്തിലേയ്ക്ക്‌ ഒരു തിരിച്ചുപോകല്‍ അത്യാവശ്യമാണ്‌. യഥാര്‍ത്ഥ ഒരുമിച്ചു കൂടല്‍ നടക്കുന്ന ദിനമാകട്ടെ അത്‌. "കടം" തീര്‍ക്കലിനേക്കാള്‍ ഉപരിയായി ഉത്ഥാനാനുഭവം പ്രഘോഷിക്കുന്ന, കൈമാറുന്ന അവസരമാകട്ടെ അത്‌. വേദം പഠിക്കാനും കൈമാറാനുമുള്ള ദിനമാകട്ടെ ഞായറാഴ്ച. ഞായറാഴ്ച കുര്‍ബാന അര്‍പ്പണത്തിനു പോകാന്‍ വേണ്ടിമാത്രം ചട്ടയും മുണ്ടും അലക്കി ഉണക്കി കാത്തിരിക്കുന്ന മുത്തശ്ശിമാരുടെ ഓര്‍മ്മ നമുക്ക്‌ കരുത്താകട്ടെ. ഞായറാഴ്ച നേര്‍ച്ചയിടാന്‍ കുഞ്ഞുങ്ങളുടെ കൈയില്‍ പത്തോ അഞ്ചോ പൈസാ തുട്ട്‌ വച്ചു കൊടുക്കുന്ന അപ്പന്മാരുടെ വിശ്വാസത്തിന്റെ ആഴം മനസ്സിലാക്കാന്‍ പുതു തലമുറയിലെ ഡാഡിമാര്‍ക്ക്‌ സാധിയ്ക്കട്ടെ. അടുത്ത ഞായറാഴ്ച കാണാം എന്ന ആശംസയുമായി പള്ളിമുറ്റത്തു നിന്ന് വിശേഷങ്ങള്‍ പങ്കു വച്ചു പിരിയുന്ന അമ്മമാര്‍ പുതു തലമുറയിലെ മമ്മിമാര്‍ക്കു മാതൃകയാകട്ടെ.

ഈശോയില്‍ സ്നേഹപൂര്‍വ്വം,
ചവറപ്പുഴ ജയിംസച്ചന്‍