Thursday, September 15, 2011

ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവായെ.......


"അച്ചാ, അച്ചന്റെ പൌരോഹിത്യ ജീവിതത്തില്‍ ആച്ചനില്‍ നിന്നും
ജനങ്ങള്‍ഏറ്റവും കൂടുതല്‍ അവശ്യപ്പെട്ടിട്ടുള്ളതെന്താണ്‌?".
മാര്‍ഗ്ഗം ബ്ളോഗിന്റെ പ്രേരക ശക്തിയായി നില്‍ക്കുന്ന
ശെമ്മാശനില്‍ നിന്നും
തികച്ചും യാദൃശ്ചികമായിട്ടായിരുന്നു ഈ ചോദ്യം ഉയര്‍ന്നത്‌.
പലതരം ഉത്തരങ്ങള്‍മനസില്‍ക്കൂടെ കടന്നു പൊയെങ്കിലും.
അവയെല്ലാംഒരു ഉത്തരത്തിനു മുന്‍പില്‍നിഷ്പ്രഭമായി
എന്നതാണു യഥാര്‍ത്ഥ്യം. "പ്രാര്‍ത്ഥന";
അതെ "പ്രാര്‍ത്ഥിക്കണെ അച്ചാ" എന്ന ആവശ്യം ആണ്‌
ഒരു പുരോഹിതന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും
കൂടുതല്‍ കേള്‍ക്കുക. അച്ചനാണോ
എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ ലൈസെന്‍സ്‌ കിട്ടിയവന്‍,
പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവന്‍, പ്രാര്‍ത്ഥിക്കേണ്ടവന്‍
എന്നതാണ്‌ സാമാന്യ ജനങ്ങളുടെ ധാരണ.
ഈ ധാരണ തികച്ചും ശരിയുമാണ്‌.
വല്ലപ്പോഴുമൊരിക്കല്‍ കിട്ടിയിരുന്ന
ഇളം നീല ഇന്‍ലണ്റ്റിണ്റ്റെ അവസാനം
കാണാം പ്രാര്‍ത്ഥിക്കണേ എന്ന ഓര്‍മ്മപ്പെടുത്തല്‍.
ഫോണ്‍ വിളികളുടെഅവസാനവും ഉണ്ടാകും
പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കണേ എന്ന അഭ്യര്‍ത്ഥന.
ഇപ്പോള്‍ ഇന്റെര്‍നെറ്റ്‌ യുഗത്തില്‍
ചാറ്റിങ്ങിന്റെ അവസാനവും കാണും
കുറഞ്ഞ അക്ഷരങ്ങളില്‍ കാണൂം തികച്ചും കൂടിയ ഒരാവശ്യം

Acha pls do remember me too in your prayers....


എന്താണ്‌ പ്രാര്‍ത്ഥിക്കേണ്ടത്‌?.
എങ്ങിനെയാണ്‌പ്രാര്‍ത്ഥിക്കേണ്ടത്‌?.


ലളിതമെങ്കിലും അഴമായ ഉത്തരം വി. ഗ്രന്ഥത്തില്‍
തന്നെയുണ്ട്‌. പ്രാര്‍ത്ഥനയെ കൊതിയോടെ
ആഗ്രഹിക്കുന്നവനെപ്രാര്‍ത്ഥിക്കാന്‍ കഴിയൂ.
പ്രാര്‍ത്ഥനയെ കൊതിയോടെ കണ്ട ഒരു കൂട്ടരുണ്ട്‌
വി. ഗ്രന്ഥത്തില്‍; ശ്ളീഹന്‍മാര്‍. അവര്‍ പ്രാര്‍ത്ഥിച്ച
പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരമായി കര്‍ത്താവ്‌ പഠിപ്പിച്ച
പ്രാര്‍ത്ഥനയോളംമനോഹരമായി മറ്റൊന്നുമില്ല.
(മത്തായി:
6,9-15,ലൂക്കാ:11,1-4).
"കര്‍ത്താവെ യോഹന്നാന്‍ തന്റെ ശിഷ്യന്‍മാരെ പ്രാര്‍ത്ഥിക്കാന്‍
പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ".
ഒരു പക്ഷേകര്‍ത്താവ്‌ തന്റെ മനുഷ്യാവതാര കാലത്ത്‌
ഏറെ സന്തോഷിച്ച ഒരു നിമിഷം
ആയിരിക്കം അത്‌. ശ്ളീഹന്‍മാര്‍ ഒരുമിച്ച്‌ ചെറുതെന്നു തോന്നുന്ന
വലിയൊരുകാര്യം ആവശ്യപ്പെട്ടു. അയലത്തെ
വീട്ടില്‍ നെയ്യപ്പം ഉണ്ടാക്കുമ്പോള്‍
"അമ്മേ, എനിക്കും നെയ്യപ്പം വേണം എന്ന്‌
" കൊതിയോടെ പറയുന്ന കൊച്ചു
കുഞ്ഞുങ്ങളുടെ മനോഭാവത്തോടെ ശ്ളീഹന്‍മാര്‍ പറഞ്ഞൂ;
പ്രാര്‍ത്ഥിക്കാന്‍പഠിപ്പിക്കണേ......
യോഹന്നാന്റെ ശിഷ്യന്‍മാര്‍ പ്രാര്‍ത്ഥിക്കുന്നത്‌
കണ്ടപ്പോള്‍ കൊതിയായി പോയി.....


അതിമനോഹരമാണടുത്ത രംഗം. ഈശോ
ശീഷ്യന്‍മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയാണ്‌. മനുഷ്യചരിത്രത്തില്‍
ഇന്നേ വരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച്‌ ഏറ്റം സുന്ദരമായ പ്രാര്‍ത്ഥന.
ദൈവപിതാവിനോട്‌ പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്ന്‌ ദൈവപുത്രന്‍
പഠിപ്പിക്കുന്നു. അതായത്‌ ദൈവം തന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു.
അവിശ്വസനീയവും അവിസ്മരണീയവുമായ സംഭവം.
മുഖ്യനായ കേപ്പായും, ധീരനായ തോമായും
അരുമയായ യോഹന്നാനും തീഷ്ണമതിയായ യാക്കോവുമെല്ലാം
കുഞ്ഞുങ്ങളേ പോലെ ബാവാ തമ്പുരാനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു.
കേപ്പയുടെ വലപിടിച്ച്‌ തഴമ്പിച്ചകരങ്ങളും,
തോമായുടെ ഉളി പിടിച്ചുറച്ച വിരലുകളും ഒരുപോലെ കൂപ്പിയിരിക്കണം.
ആരും കാണാതെ ധീരനായ തോമാ തണ്റ്റെ കവിളില്‍ പടര്‍ന്ന കണ്ണുനീര്‍
തുള്ളികള്‍ തുടച്ചു കളഞ്ഞിട്ടുണ്ടാവണം. അത്ര ഹൃദയസ്പര്‍ശിയാണീ
പ്രാര്‍ത്ഥന. ഇന്നേവരെ തങ്ങള്‍ക്ക്‌ അപ്രാപ്യനും അദൃശ്യനുമായ ദൈവത്തെ
പിതാവെയെന്ന്‌ ആദ്യമായി വിളിക്കുമ്പൊള്‍ എങ്ങനെ കണ്ണു നിറയാതിരിക്കും.



"അകാശങ്ങളിരിക്കുന്നഞങ്ങളുടെ ബാവായെ
നിന്റെ തിരുനാമം പരിശുദ്ധമാക്കപ്പെടണമേ, നിന്റെ രാജ്യം
വരണമെ നിന്റെ തിരുവിഷ്ടം ആകാശത്തിലെ പോലെ ഭുമിയിലുമാകണെ.
ഞങ്ങള്‍ക്കിന്നാവശ്യമായ അപ്പം ഞങ്ങള്‍ക്ക്‌ തരണമേ, ഞങ്ങളുടെ കടക്കാരോട്‌
ഞങ്ങള്‍ ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങളൂം പാപങ്ങളും ഞങ്ങളോടും
ക്ഷമിക്കണേ.ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതെ, ദുഷ്ടനില്‍ നിന്നു
ഞങ്ങളെ രക്ഷിക്കണേ. എന്തെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും
എന്നന്നേയ്ക്കും നിനക്കുള്ളതാകുന്നു ആമേന്‍"
.



അനേകം പുസ്ത്കങ്ങളും ലേഖനങ്ങളും
ഈ പ്രാര്‍ത്ഥനയെ കുറിച്ചെഴുതപ്പെട്ടിട്ടുണ്ട്‌ പക്ഷെ

വിശദീകരണംആവശ്യമില്ലാത്തവണ്ണം ലളിതമാണ്‌
ഈ പ്രാര്‍ത്ഥന. കാരണം ഇതില്‍ എല്ലാം
ഉണ്ട്‌. ഇതില്‍ ഇല്ലത്തതായി ഒന്നുമില്ല. ഇത്‌ പുത്രന്റെ പ്രര്‍ത്ഥനയാണ്‌.
പുത്രനാണിത്‌ പഠിപ്പിച്ചത്‌ അതാണിതിന്റെ ശക്തിയും മഹത്വവും.




ആകാശങ്ങളിലിരിക്കുന്ന
ഞങ്ങളുടെ ബാവായെ... ഉരുവിട്ടു കൊണ്ടായിരിക്കണം തോമാ ശ്ളിഹാ
ഇന്ത്യയിലേയ്ക്ക്‌ കപ്പല്‍ കയറിയത്‌. കാറ്റും കോളുമടങ്ങുന്ന കഠിന
യാത്രയില്‍ തോമായ്ക്ക്‌ കരുത്തായതും ഈ പ്രാര്‍ത്ഥന തന്നെ. നമ്മുടെ
പൂര്‍വ്വികരായ അദ്യ നസ്രാണികളെ തോമാ അദ്യം പഠിപ്പിച്ച
പ്രാര്‍ത്ഥനയും ഇതുതന്നെയായിരിക്കണം. കാരണം,
താന്‍ ആദ്യം മന:പ്പാഠമാക്കിയ പ്രാര്‍ത്ഥനയാണല്ലോ
ഇത്‌. തണ്റ്റെ ഗുരുവിന്റെ പ്രാര്‍ത്ഥന . ദൈവ പുത്രന്റെ അധരങ്ങളില്‍
നിന്ന്‌ താന്‍ കേട്ട്‌ ചൊല്ലി പഠിച്ച പ്രാര്‍ത്ഥന. അംഗന്‍വാടി കുട്ടികള്‍
പാട്ടു പാടി പടിക്കുന്നതു പോലെ നമ്മുടെ പൂര്‍വ്വികര്‍ ഏറ്റു
ചൊല്ലിയിരിക്കണം; "ആവൂന്‍ ദ്‌ വശ്മയ്യാ...."
(ആകാശങ്ങളിലിരിക്കുന്ന
ഞങ്ങളുടെ ബാവായെ.....).
ശ്ളീഹന്‍മാരില്‍ ഈ പ്രാര്‍ത്ഥനയെ ഏറ്റവും കൂടുതല്‍
സ്നേഹിച്ചതും ഉപയോഗിച്ചതും തോമാ ശ്ളീഹാ
തന്നെയാണെന്ന്‌ കരുതാം.
അതുകൊണ്ടായിരിക്കണം തോമായുടെ
സഭയിലെ കുര്‍ബാനയില്‍ മാത്രം മൂന്നു
പ്രാവശ്യം "അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവായെ" ചൊല്ലുന്നത്‌.



പള്ളികളില്‍ സന്ധ്യാ മണി
അടിക്കുമ്പോള്‍. പായ വിരിച്ച്‌ നമ്മുടെ പൂര്‍വ്വികര്‍
ഉറച്ച സ്വരത്തില്‍"അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവായെ"
ചൊല്ലുന്നത്‌ മാര്‍ത്തോമായുടെ ഈ
പൈതൃകത്തില്‍ നിന്നാണ്‌. അമ്മമാര്‍ കുഞ്ഞുങ്ങളെ
ആദ്യം പഠിപ്പിക്കുന്നതും,
കുഞ്ഞുങ്ങള്‍ മറക്കാതെ ഏറ്റു ചൊല്ലുന്നതും പുത്രാനുഭവത്തിന്റെ ഈ
പ്രാര്‍ത്ഥന തന്നെയാണ്‌. പള്ളിക്കുടത്തില്‍ പോകുമ്പോഴും,
പണിക്കിറങ്ങുമ്പോഴും, യാത്ര ചെയ്യുമ്പോഴും അവസാനം
മരണ സമയത്തും ഈ
പ്രാര്‍ത്ഥന തന്നെയാണ്‌ നസ്രാണികള്‍ക്ക്‌ ശരണം.
പക്ഷെ പൂര്‍ണ്ണതയുടെ ഈപ്രാര്‍ത്ഥന തോമാ ചൈതന്യത്തോടെ
ജീവിത മന്ത്രമാക്കുവാന്‍ തോമാ മക്കള്‍ക്ക്‌
ഇന്നു കഴിയുന്നുണ്ടോ?. പ്രാര്‍ത്ഥനയില്‍ "ബിരുദവും",
പ്രത്യേക "വിളിയും","അരൂപിയും" കിട്ടിയവര്‍ ഒരോന്നു
കാട്ടി കൂട്ടുമ്പോള്‍ നഷ്ടമാകുന്നത്‌ ഈ
പ്രാര്‍ത്ഥനയുടെ മഹത്വമാണ്‌. കുമ്പസാര കൂട്ടില്‍ പാപ പരിഹാരമായി
"മൂന്നാകാശങ്ങളിരിക്കുന്ന ബാവായെ....." കിട്ടുമ്പോള്‍ സംതൃപ്തിയോടെ
മടങ്ങുന്ന പഴയ തലമുറയും "ഓ അത്രയെ ഉള്ളോ" എന്ന്‌ ചിന്തിക്കുന്ന പുതു
തലമുറയും ഈ പ്രാര്‍ത്ഥനയുടെ അഴവും അര്‍ത്ഥവും ഗ്രഹിച്ചതും
ഗ്രഹിക്കാത്തതുമായ രണ്ട്‌ തലമുറകളുടെ പ്രതീകങ്ങളാണ്‌.
സമയക്കൂടുതലാണെന്ന്‌പറഞ്ഞ്‌ കുര്‍ബാനയില്‍ നിന്ന്‌
ഒന്നോ രണ്ടോ "അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ
ബാവായെ" ഉപേഷിക്കുമ്പോള്‍ നഷ്ടമാകുന്നത്‌ തോമാശ്ളീഹാ നമ്മുടെ
പൂര്‍വ്വികര്‍ക്ക്‌ നല്‍കിയ പുണ്യ പൈതൃകത്തിന്റെ ഏറ്റം സവിശേഷമായ ഏട്‌
തന്നെയാണ്‌ . തോമായില്‍ നിന്നും
നമ്മുക്ക്‌ ലഭിച്ച ഈ പുണ്യ പൈതൃകം കെടാതെ
സുക്ഷിക്കാം കെടാതെ കൈ മാറാം.
നസ്രാണി ജീവിതത്തിലെ പ്രാര്‍ത്ഥനാ മന്ത്രമായി
മാറട്ടെ "അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവായെ". രാവിലെ
ഉണര്‍ന്നേഴുന്നെല്‍ക്കുമ്പോള്‍, ആഹാരം കഴിക്കാനിരിക്കുമ്പോള്‍, ജോലി
തുടങ്ങുമ്പോള്‍, പഠിക്കാന്‍ പുസ്തകം തുറക്കുമ്പോള്‍, ഉറങ്ങാന്‍
കിടക്കുമ്പോള്‍, മനസ്സില്‍ ദു:ഖങ്ങളും വേദനകളും ഉയരുമ്പോള്‍,
സന്തോഷത്താല്‍ ഹൃദയം നിരയുമ്പോഴുമോക്കെ പുത്രണ്റ്റെ ഈ പ്രാര്‍ത്ഥന
നമ്മുക്ക്‌ തുണയാകട്ടെ. പൂര്‍ണ്ണതയുടെ ഈ പ്രാര്‍ത്ഥന നമ്മുക്ക്‌
കരുത്താകട്ടെ.....
"അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവായെ"........




ഈശോയില്‍ സ്നേഹപൂര്‍വം
ചവറപ്പുഴ ജയിംസച്ചന്‍.